Nov 26, 2008

വിമാനത്തിലെ ഇഡ്ഡലിമണം...


കോളിളക്കം സൃഷ്ടിച്ച ‘ചെകുത്താന്‍ കേസ്’ തെളിയിച്ച ശേഷം പേടിരോഗയ്യര്‍ സി.ബി.ഐ ദില്ലിയിലേക്കു പറക്കാ‍നുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എയര്‍ കണ്ടീഷന്‍ ചെയ്ത എയര്‍പോര്‍ട്ട് ഹാളിലെ തുരുമ്പിച്ച ഇരിപ്പിടത്തിലിരുന്നു വിയര്‍ക്കാന്‍ തുടങ്ങി.

ഒരുപാടു നേര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ സര്‍ക്കാറുവക വിമാനം റണ്‍‌വേയില്‍ മൂക്കുകുത്തി എന്ന വാര്‍ത്ത കേട്ടതും യാത്രക്കാര്‍ എന്തിനും തയ്യാറായി വിമാനത്തില്‍ കയറാനുള്ള തിടുക്കം കാട്ടിത്തുടങ്ങി.

ഡല്‍ഹിയില്‍ താമസിക്കുന്ന മകനെയും പേരക്കുട്ടികളെയും കാണാന്‍വേണ്ടി വിമാനം കയറാന്‍ ഇഡ്ഡലിയും സാമ്പാറുമുണ്ടാക്കി രണ്ടു ദിവസം മുന്‍പുതന്നെ എയര്‍പ്പോര്‍ട്ടിലെത്തിയ ത്രേസ്യാമ്മച്ചിയുടെ ഇഡ്ഡലികളുടെ പഴകിയ മണം വിമാനത്തിനുള്ളിലാകെ പരിമളം പരത്തി .

തന്റെ വായിലെ മുറുക്കാന്‍ വായില്‍ക്കിടന്നു സുനാമിയായി പരിണമിച്ചപ്പോള്‍ പുറത്തേക്കു തുപ്പുക എന്ന കേരളീയ മര്യാദപ്രകാരം വിമാനത്തിന്റെ ജനല്‍ തുറക്കാന്‍ നോക്കിയ ത്രേസ്യാമ്മച്ചിയെ തൊട്ടടുത്തിരുന്ന കണ്ണടവെച്ച മാന്യന്‍ കണ്ണുരുട്ടി പേടിപ്പിച്ചതിന്റെഫലമായി മാന്യന്റെ എക്സിക്യൂട്ടീവ് ഷര്‍ട്ട് കം കണ്ഡകൌപീനത്തില്‍ സുനാമിയുടെ അവശിഷടങ്ങള്‍ അമേരിക്കയുടെയും അന്റാര്‍ട്ടിക്കയുടേയും ഭുപ്രകൃതി വരച്ചു ചേര്‍ത്തപ്പോള്‍ ത്രേസ്യാമ്മച്ചിക്കുമുന്‍പില്‍ ശിരസ്സു കുനിച്ചുപോയി നമ്മുടെ മാന്യന്‍ .

എയര്‍പോര്‍ട്ടിലെ ടെലിവിഷനില്‍ ടോം ആന്റ് ജെറിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ടു മതിമറന്നിരിക്കുന്ന സി.ബി.ഐ , വിമാനം വന്നതും യാത്രക്കാര്‍ ഓടിക്കയറി സീറ്റുപിടിച്ചതുമൊന്നുമറിഞ്ഞില്ല.

“മിസ്റ്റര്‍ പേടിരോഗയ്യര്‍ അവിടെയെവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ തന്നെ ദില്ലിയിലേക്കു പുറപ്പെടുന്ന വിമാനത്തില്‍ കയറണം” എന്ന കര്‍ണ്ണ കഠോരമായ അനൌണ്‍സ്മെന്റു കേട്ടു ബോധം വന്ന സി.ബി.ഐ ‘കര്‍ണ്ണാടക, ഒറീസ വഴി ഡല്‍ഹി’ എന്ന ബോര്‍ഡു വെച്ച വിമാനം ലക്ഷ്യമാക്കി കുതിച്ചു.

ജനലിനടുത്തുള്ള സീറ്റെല്ലാം ആദ്യം കയറിയ കശ്മലന്മാര്‍ ആന്റ് കശ്മലികള്‍ കൈക്കലാക്കിയ കാരണം വികലാംഗ സീറ്റിലിരുന്ന് തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്ത സി.ബി.ഐ തന്റെ ചുറ്റുപാടും കണ്ണോടിച്ചു.

തൊട്ടടുത്ത സീറ്റിലിരുന്ന് ത്രേസ്യാമ്മച്ചി തന്റെ മുറുക്കാന്റെ രണ്ടാം റൌണ്ടിനായി മുറുക്കാനെടുക്കാന്‍ തുണിക്കടയുടെ പരസ്യമുള്ള കവറുതുറന്നപ്പോള്‍ അതില്‍ നിന്നും പുറത്തേക്കു നോക്കി പല്ലിളിക്കുന്ന ഇഡ്ഡലികള്‍ കണ്ട സി.ബി.ഐ യുടെ വായില്‍ വെള്ളപ്പൊക്കം നടന്ന കാര്യം ത്രേസ്യാമ്മച്ചി അറിഞ്ഞതേയില്ല.

പെട്ടന്ന് കേട്ട അനൌണ്‍സ്മെന്റിലേക്കു ശ്രദ്ധ തിരിഞ്ഞകാരണം ഇഡ്ഡലിയുടെ കൃത്യമായ എണ്ണം പിടിക്കാന്‍ സി.ബി.ഐക്കു കഴിഞ്ഞില്ല എന്നത് പരമമായ സത്യം.

“വീമാനം കുത്തനെ പറക്കാന്‍ പോവുകയാണ്, ബെല്‍റ്റിടുന്ന കാര്യം എല്ലാവര്‍ക്കുമറിയാമെങ്കിലും വല്ല മന്ത്രിമാരുമിരിപ്പുണ്ടെങ്കില്‍ ദയവായി തങ്ങളുടെ കൈകള്‍ക്കുകൂടി ബെല്‍റ്റിട്ട് ഞങ്ങളോടു സഹകരിക്കുക എന്നപേക്ഷിക്കുന്നു നന്ദി...” ഇത്രയും അനൌണ്‍സ് ചെയ്ത ശേഷം വിമാനത്തിലെ യുവകോമളി കുണുങ്ങിച്ചിരിച്ചു.
എല്ലാവരും ശ്രദ്ധയോടെയിരുന്നു ബെല്‍റ്റുകള്‍ മുറുക്കിത്തുടങ്ങി . അപ്പുറത്തെ സീറ്റിലിരുന്ന പതിനേഴുകാരിയുടെ ബെല്‍റ്റ് മുറുക്കാന്‍ സഹായിക്കുന്ന അമ്പത്തിയേഴുകാരന്റെ നല്ലസമയത്തെക്കുറിച്ചോര്‍ത്ത് അസൂയപൂണ്ട സി.ബി.ഐ, തന്റെയടുത്ത് വായില്‍ മുറുക്കാനുമായിരിക്കുന്ന ത്രേസ്യാമ്മച്ചിയുടെ ബെല്‍റ്റ് മുറുക്കാന്‍ മാത്രം തന്നെ വിളിക്കല്ലേ എന്ന പ്രാര്‍ത്ഥനയുമായി കണ്ണുകള്‍ ഇറുക്കിയടച്ചു.

വിമാനം ലവലില്‍ പറക്കാന്‍ തുടങ്ങിയപ്പോള്‍ പലരുടെയും ലവലുപോയിത്തുടങ്ങിയതിനു കാരണം ജാംബവാന്റെ അപ്പൂപ്പന്റെ അപ്പന്റെ കാലത്തുള്ള ഏതോ സിനിമ വിമാനത്തിലെ സ്ക്രീനില്‍ തെളിഞ്ഞതുതന്നെയായിരുന്നു .
സിനിമകണ്ട ക്ഷീണത്തില്‍ ചിലരെല്ലാം ഉറക്കം നടിച്ചപ്പോഴാണ് കാതുകളെ ചവിട്ടിക്കൂട്ടുന്ന തരത്തില്‍ വിമാനത്തിലെങ്ങും ആ ശബ്ദം മുഴങ്ങിയത്.

വിമാനത്തിനുള്ളില്‍ കിടന്ന് ആരൊക്കെയോ അലറുന്നു, കോലാഹലമുണ്ടാക്കുന്നു തന്തയ്ക്കു വിളിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വിവാദ വിഷയ പോസ്റ്റിന്റെ കമന്റ്ബോക്സ് തുറന്നാലുള്ള പ്രതീതി വിമാനത്തിലെങ്ങും നിറഞ്ഞുനിന്നു. മലയാളം ബ്ലോഗ് വായിക്കാറുള്ള സി.ബി.ഐ നമ്മളിതെത്ര കണ്ടതാ എന്ന രീതിയില്‍ കാലിന്റെ മുകളില്‍ വളരെ പ്രയാസപ്പെട്ടു കാലുകയറ്റിവെച്ച് പോക്കറ്റില്‍കിടന്ന ചുയിംഗമെടുത്ത് വായിലിട്ടു പല്ലുകള്‍ക്കു വേലകൊടുത്ത ശേഷം ബാഗിലുണ്ടായിരുന്ന ബാലരമയെടുത്ത് ‘ഡിറ്റക്ടീവ് ജംബന്റെയും തുമ്പന്റെയും’ കഥ വായിച്ചു കൊണ്ട് തന്റെ കുറ്റാന്വേഷണ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടു.

വിമാനത്തിന്റെ മുന്‍ വശത്തുനിന്നും കേട്ട ശബ്ദം വിമാനത്തിന് ആരോ ബോംബു വച്ചിട്ടുണ്ട് എന്നതാണെന്ന് തിരിച്ചറിയാന്‍ വൈകിയ സി.ബി.ഐ യുടെ കൈക്കു പിടിച്ച് ത്രേസ്യാമ്മ ഇഡ്ഡലിസഞ്ചിയുമായി പാരചൂട്ടില്‍ താഴേക്കു കുതിക്കാന്‍ തയ്യാറെടുത്തു.

വിമാനത്തിനാരൊ ബോംബു വെച്ചിട്ടുണ്ടെന്ന വാര്‍ത്ത വിമാനത്താവളത്തിലറിയുന്നത് വിമാനം പറന്നുയര്‍ന്നു വളരെ വൈകിയ ശേഷമായിരുന്നു. വിവരമറിഞ്ഞയുടനെത്തന്നെ അവര്‍ പൈലറ്റിനു വിവരമറിയിക്കുകയായിരുന്നു (?).

വിവരമറിഞ്ഞ പൈലറ്റും തന്റെ കാമുകിയുടെ അമ്മൂമ്മയായ എയര്‍ഹോസ്റ്റസ് പങ്കജാക്ഷിയമ്മയും പാരച്ചൂട്ടെടുത്ത് ഒന്നിച്ചു താഴേക്കു ചാടി രക്ഷപ്പെട്ടു.

വിവരമറിഞ്ഞവര്‍ ഓരോരുത്തരായി ചാടിത്തുടങ്ങിയപ്പോഴാണ്. ബാലരമയില്‍ തന്റെ കുറ്റാന്വേഷണ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന പേടിരോഗയ്യരെ നമ്മുടെ ത്രേസ്യാമ്മച്ചി ശ്രദ്ധിച്ചത്. അങ്ങിനെ അവര്‍ രണ്ടുപേരും വിമാനത്തില്‍ നിന്നും എടുത്തു ചാടുകയായിരുന്നു................

****************

കടലിന്റെ ഏതോ ഭാഗത്ത് (?!) ചെന്നു പതിച്ച പേടിരോഗരും ത്രേസ്യാമ്മച്ചിയും ഒരു വിധം അടുത്തുകണ്ട ഒരു ദ്വീപില്‍ കയറിപ്പറ്റി.

വിനയേട്ടന്റെ സിനിമയില്‍ കണ്ടപോലെ വല്ല കുള്ളന്മാരും പാര്‍ക്കുന്ന ദ്വീപാണെങ്കില്‍.................
“എന്റീശ്വരാ.................”
പേടിരോഗയ്യര്‍ അറിയാതെ വിളിച്ചുപോയി.

വിശന്നു വലഞ്ഞ സി.ബി.ഐയും , ത്രേസ്യാമ്മച്ചിയും അടുത്തുകണ്ട ഒരു പാറപ്പുറത്തിരുന്ന് പുളിച്ച ഇഡ്ഡലി ശാപ്പിട്ടു തുടങ്ങി. പേടിരോഗയ്യര്‍ ഓരോ ഇഡ്ഡലിയെടുത്ത് വായില്‍ വെക്കുമ്പോഴും ത്രേസ്യാമ്മച്ചിയുടെ അടക്കമില്ലാത്ത നാക്കുകള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങും.

“ഹോ... എന്റെ മക്കള്‍ക്കും, കൊച്ചുമക്കള്‍ക്കും കഴിക്കാനുണ്ടാക്കിയ ഇഡ്ഡലിയല്ലേ ഈ പോകുന്നത്.... എന്റീശോയേ ...... എനിക്കു വയ്യായേ....”

ഇതു കേള്‍ക്കുമ്പോള്‍ പേടിരോഗയ്യര്‍ക്ക് ഒന്നുകൂടി ആവേശം മൂത്തുവരും. മൂത്തുവന്ന ആവേശത്തിന്റെ ഒരു ലതില്‍, കണ്ണില്‍ക്കണ്ട ഇഡ്ഡലികളെല്ലാം വായിലേക്കു കുത്തിത്തിരുകി ആത്മ നിര്‍വൃതികൊണ്ടു നമ്മുടെ സി.ബി.ഐ.

വയറു നിറഞ്ഞ സി.ബി.ഐ യുടെ തലയിലെ റ്റ്യൂബുലൈറ്റു കത്തി പ്രകാശപൂരിതമായിത്തുടങ്ങി. അതെ, ഈ ദ്വീപില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണം. ഒരു വശത്ത് തന്റെ ഇഡിലികളെയോര്‍ത്ത് നെഞ്ചു തകര്‍ന്നു കിടക്കുന്ന ത്രേസ്യാമ്മച്ചിയെ സി.ബി.ഐ കണ്ടില്ലെന്നു നടിച്ചു.

ഏതോ ഇംഗ്ലീഷ് സിനിമായില്‍ കണ്ടപോലെ ശരീരത്തിനോടടുത്ത് ധരിക്കുന്ന തുണിക്കഷണങ്ങള്‍ വലിച്ചു കീറി ഒരു കൊമ്പില്‍ കെട്ടി ആകാശത്തേക്കു നോക്കി വീശിക്കൊണ്ടിരുന്നു.

നോ രക്ഷ ..........രക്ഷ നഹീ ഹേ ഹും ഹോ........... നേരം ഇരുട്ടായിത്തുടങ്ങിയകാരണം പേടിരോഗയ്യരുടെ പേടിരോഗം മൂര്‍ഛിച്ചുതുടങ്ങിയപ്പോള്‍ ത്രേസ്യാമ്മച്ചി തന്റെ മൊബൈലെടുത്ത് മക്കള്‍ക്കു വിളിക്കാനൊരു ശ്രമം നടത്തി നോക്കിയതാണ് .... പക്ഷേ റേഞ്ചു കിട്ടുന്നില്ല. (ഉഗാണ്ടയിലെ തേക്കുമരത്തിനു മുകളിലും റേഞ്ചുകിട്ടും എന്ന പരസ്യം കണ്ടു വാങ്ങിച്ചതാ.. ങാ.. ഇനി പറഞ്ഞിട്ടു കാര്യമില്ല)

ചുറ്റുപാടുമുള്ള കാട്ടില്‍ നിന്നും പല ശബ്ദങ്ങളും കേട്ടു തുടങ്ങിയപ്പോള്‍ തന്റെ ഇഡ്ഡലികള്‍ ഒറ്റയിരുപ്പിനകത്താക്കിയ സി.ബി.ഐയോടുള്ള വൈരാഗ്യം തല്‍ക്കാലത്തേക്കു മറന്ന ത്രേസ്യാമ്മച്ചി സി.ബി.ഐയെ കെട്ടിപ്പിടിച്ചശേഷം പിള്ളചത്ത പോത്തിനെപ്പോലെ അമറിക്കരഞ്ഞു.

അകലെനിന്നും ഇരുട്ടില്‍ ഒരു വെളിച്ചം മിന്നിമറഞ്ഞത് പേടിരോഗയ്യരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്റെ തോക്ക് അവിടെത്തന്നെയുണ്ടെന്നുറപ്പു വരുത്തിയ പേടിരോഗയ്യര്‍ പതുക്കെ എഴുന്നേറ്റു. മരങ്ങളുടെ മറവുപറ്റി വെളിച്ചം കണ്ട ഭാഗത്തെ ലക്ഷ്യമാക്കി നടന്ന സി.ബി.ഐ തല്‍ക്കാലത്തേക്കു തന്റെ പേടി മറന്നിരുന്നു.

കുറച്ചുകൂടി കാട്ടിനുള്ളിലേക്കു കടന്നപ്പോള്‍ അകലെ തീ കത്തിച്ചുവെച്ച് അതിനു ചുറ്റിലും കുറേ ആളുകളിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നതുകണ്ടു . കാട്ടിലെ കുറ്റിച്ചെടികളുടെ കമ്പുകള്‍ കൊണ്ട് സി.ബി.ഐയുടെ ദേഹമാസകലം മുറിവുകള്‍ പറ്റിയിട്ടുണ്ടെങ്കിലും മുന്‍പോട്ടു തന്നെ നടന്നു ( പിന്നിലോട്ടു പോവാന്‍ അതിലും വലിയ പേടിയായിരുന്നു എന്നത് പേടിരോഗയ്യരെ സംബന്ധിച്ചേടത്തോളം ഒരു പ്രകൃതി സത്യമാണ്)

തീയിനു ചുറ്റുമിരിക്കുന്നവരുടെ തൊട്ടു പിറകിലെത്തിയപ്പോള്‍ അവരുടെ സംസാരം വ്യക്തമായും കേള്‍ക്കാമായിരുന്നു.

“ ഹ ... ഹ.... വിമാനത്തില്‍ നിന്നും പേടിച്ചു ചാടിയ പേടിരോഗയ്യര്‍ ഇപ്പോള്‍ വടിയായിക്കാണും..........”
ഒരുവന്‍ ആര്‍ത്തു ചിരിച്ചുകൊണ്ടു പറയുന്നു.

പൊട്ടിച്ചിരിച്ചവന്റെനേരെ നോക്കിയ സി.ബി.ഐ ശരിക്കും ഞെട്ടി അതെ അവന്‍ തന്നെ പഴയ കൊച്ചമ്മിണിയുടെ വകയിലൊരു കാമുകന്‍ വിദേശമദ്യ ബിസിനസുമാന്‍ കുറുക്കന്‍ കോവാലന്‍ .

കോവാലന്‍ തന്റെ പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നു....
“ അവന്‍ കൊച്ചമ്മിണിയുമായി കേസു ‘ഡിസ്കഷന്‍ ’ തുടങ്ങി എന്നു കേട്ടപ്പഴേ ഞാന്‍ ഭയന്നതാ.. ഇവിടെ നിന്നും പഴുതാര ആന്റ് ചിലന്തിയെയിട്ടു വാറ്റിയ ശേഷം അതില്‍ കുറച്ച് പെയിന്റും ചേര്‍ത്ത് വിദേശക്കുപ്പികളിലടച്ച തനി നാടനെ സായിപ്പാക്കിമാറ്റി നാട്ടിലേക്ക് ഗഫൂര്‍ക്കാ ദോസ്തിനോടു കടം വാങ്ങിയ ഉരുവില്‍ക്കയറ്റി എക്സ്പോര്‍ട്ടിംഗ് ആന്റ് ഇമ്പോര്‍ട്ടിംഗ് നടത്തുന്ന സംഗതി ഞാന്‍ കൊച്ചമ്മിണിയുമായി ഡിസ്കഷന്‍ നടത്തിയത് അവള്‍ അവനോട് പറഞ്ഞിട്ടുണ്ടാവുമെന്ന്”

ഇതുകേട്ടപ്പോള്‍ സി.ബി.ഐയുടെ ജീവന്‍ ശരീരത്തില്‍ കിടന്നു വിറയ്ക്കാന്‍ തുടങ്ങി. തന്നെ അവര്‍ ഇപ്പോള്‍ കണ്ടാല്‍ പിന്നെ തനിക്കു പടച്ചോന്റെ സ്വന്തം നാടു കാണാന്‍ കഴിയില്ലാ ( ബാക്കിയുള്ള നാടുകളെല്ലാം പടച്ചോന്‍ സഹകരണാടിസ്ഥാനത്തില്‍ വാങ്ങിയതാണോ എന്നൊന്നും ചോദിച്ചേക്കരുത്) എന്ന ചിന്തകൂടിയായപ്പോള്‍ അടുത്തുകണ്ട ചാഞ്ഞ മരത്തില്‍ വലിഞ്ഞു കയറി.

കുറുക്കന്‍കോവാലന്‍ തന്റെ വാക്കുകള്‍ തുടര്‍ന്നു
“അവനെ കേരളത്തില്‍ വെച്ചുതന്നെ ഞാന്‍ കൊല്ലാന്‍ നോക്കിയതാ ... പക്ഷെ പറ്റിയില്ല....... ”

ഇതെല്ലാം കേട്ട് മരത്തിനു മുകളില്‍ നിന്നും പേടിച്ചു വിറച്ച സി.ബി.ഐ മരത്തില്‍ ഉണങ്ങിക്കിടക്കുന്ന കൂറ്റന്‍ കൊമ്പില്‍ ചവിട്ടിയതും കൊമ്പോടുകൂടി നിലം പതിച്ചതും ഒന്നിച്ചായിരുന്നു.

താഴെയിരിക്കുന്ന കോവാലന്റെയും സംഘത്തിന്റെയും തലയില്‍ മരം വീണ് അവരുടെ ബോധം പോയപ്പോള്‍. ഭാഗ്യം കൊണ്ട് ഒന്നും സംഭവിക്കാതിരുന്ന പേടിരോഗയ്യരുടെ ബോധം തെളിഞ്ഞു തലയിലെ റ്റ്യൂബുലൈറ്റ് ആഞ്ഞുകത്തി...

മരം വീണു നിസ്സാര പരിക്കുപറ്റിയ ഒരുവന്റെ നേരെ പേടിരോഗയ്യര്‍ തോക്കു ചൂണ്ടിയശേഷം അലറി.

“കൈ പൊക്കെടാ തെണ്ടീ .... (പ്ലീസ് എന്നത് മനസ്സില്‍ മാത്രം ഒതുക്കി) എന്നിട്ട് നേരെ ബോട്ടു നിര്‍ത്തിയിട്ടിരിക്കുന്ന ഭാഗത്തേക്കു നടക്ക്...”

അങ്ങിനെ ചുരുക്കിപ്പറയട്ടെ................
ത്രേസ്യാമ്മച്ചിയെയും , ബോധം കെട്ട വകയിലൊരു കാമുകന്‍ കുറുക്കന്‍ കോവാലനെയും സംഘത്തിനെയും കൊണ്ട് പേടിരോഗയ്യര്‍ തോക്കു ചൂണ്ടിക്കാണിച്ച ദിക്കിനെ ലക്ഷ്യമാക്കി ബോട്ടിന്റെ ഡ്രൈവര്‍ യമഹാ എഞ്ചിനുകളെ പണിയെടുപ്പിച്ചു.

****************
വിമാനത്തില്‍ നിന്നും പാരച്ചൂട്ട് വഴി കള്ളവാറ്റുകാരന്റെ താവളത്തിലെത്തി വന്‍ മാഫിയയെത്തന്നെ പിടിച്ച പേടിരോഗയ്യര്‍ സി.ബി.ഐയെ അനുമോദിക്കാനെത്തിയ ചടങ്ങില്‍ വിവരം കെട്ട ഏതോ മന്ത്രി വിളിച്ചു പറഞ്ഞു.

“പ്രിയ മുള്ളവരെ നമ്മുടെ നാടിന്റെ ഓമന കം കണ്ണിലുണ്ണി പേടിരോഗയ്യര്‍ തന്റെ കഴിവു വീണ്ടും തെളിയിച്ചിരിക്കുകയാണ് . വിമാനത്തില്‍ ബോംബു വെച്ചതറിഞ്ഞ് വിമാനത്തില്‍ നിന്നും ചാടിയത് ആത്മ രക്ഷാര്‍ത്ഥമാണെന്നു കരുതിയെങ്കില്‍ നമുക്കു തെറ്റി. അദ്ദേഹം കള്ളവാറ്റുകാരന്റെ താവളം ലക്ഷ്യമാക്കിത്തന്നെ ചാടിയതാണെന്നത് ഞാന്‍ ഇവിടെ ഊന്നി ഊന്നി(?)പ്പറയാന്‍ ആഗ്രഹിക്കുകയാണ്. ഇതൊക്കെയാണെങ്കിലും ഒരു സംശയം ബാക്കിയുണ്ട് . ബോംബു വെച്ച വിമാനം ആകാശത്തുനിന്നും പൊട്ടിത്തകരാതെ എന്തിനു ഒരു പൈലറ്റുപോലുമില്ലാതെ ഏതോ ഭാഗത്തേക്കു പറന്നുപോയതാണു നമുക്കു കാണാന്‍ കഴിഞ്ഞത്!! വിമാനത്തിന്റെ പൊടിപോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല .... വിമാനം പൈലറ്റില്ലാതെ എങ്ങിനെ ഓടി? എങ്ങോട്ട് പോയി എന്നുള്ള നമ്മുടെ സംശയങ്ങള്‍ക്ക് പേടിരോഗയ്യര്‍ തന്നെ ഉത്തരം കണ്ടെത്തുമെന്ന് നമുക്കു പ്രത്യാശിക്കാം..... ”

ഇത്രയും പറഞ്ഞ് മന്ത്രി പൊടിയും തട്ടി പൊടികള്‍ക്കിടയിലൂടെ ഊളിയിട്ടപ്പോള്‍, വിമാനം പൈലറ്റില്ലാതെ പറന്നതെങ്ങിനെയെന്നോര്‍ത്ത് തന്റെ സ്വന്തം നെഞ്ചിനിട്ട് ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു നമ്മുടെ സി.ബി.ഐ.


:::::::::::::::::::സി.ബി.ഐ കഥകള്‍ തുടരും:::::::::::::::::::::::

20 comments:

പേടിരോഗയ്യര്‍ C.B.I said...

ഒരുപാടു നേര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ സര്‍ക്കാറുവക വിമാനം റണ്‍‌വേയില്‍ മൂക്കുകുത്തി എന്ന വാര്‍ത്ത കേട്ടതും യാത്രക്കാര്‍ എന്തിനും തയ്യാറായി വിമാനത്തില്‍ കയറാനുള്ള തിടുക്കം കാട്ടിത്തുടങ്ങി.

smitha adharsh said...

അപ്പൊ,ഞാന്‍ തേങ്ങയടിച്ചു.
സമ്മതിച്ചു തന്നു..പേടി രോഗയ്യരുടെ ബുദ്ധി..ചിരിപ്പിച്ച പോസ്റ്റ്.

BS Madai said...

രണ്ടാമത്തെ തേങ്ങ എന്റെ വക... പേടി രോഗയ്യരുടെ അടുത്ത adventure-നായി കാത്തിരിക്കുന്നു

ശ്രീ said...

സിബി‌ഐ കഥകള്‍ ഇനിയും പോരട്ടേ...
:)

നരിക്കുന്നൻ said...

അതാണ് വിവരമുള്ളവർ പറയുന്നത്,
ഇടക്കിടക്ക് ബാലരമയിലെ ജംബനും തുംബനും വായിക്കണം എന്ന്, എന്നാലും പോര കള്ളന്മാരെ കണ്ടാൽ ചാഞ്ഞ മരത്തിലെ ഒടിയാനായ കൊമ്പിൽ തന്നെ കേറിയിരിക്കണം എന്ന്.
ഇനി അഥവാ കൊമ്പ് ദിശമാറിയാണ് വീണതെങ്കിൽ!!! ഹെന്റെ റബ്ബേ ചിന്തിക്കാൻ പോലും വയ്യ. നമ്മുടെ പേടിരോഗയ്യരുടെ അവസ്ഥ!!!
ഇനി പൈലറ്റില്ലാതെ പറന്ന വിമാനം എവിടെച്ചെന്നാ സുരക്ഷിതമായി ഇറങ്ങിയതെന്ന് അന്വേഷണം തുടങ്ങിയോ?

ഇത് സംഭവം കലക്കി കെട്ടോ....

ഖാദര്‍ said...

“വീമാനം കുത്തനെ പറക്കാന്‍ പോവുകയാണ്, ബെല്‍റ്റിടുന്ന കാര്യം എല്ലാവര്‍ക്കുമറിയാമെങ്കിലും വല്ല മന്ത്രിമാരുമിരിപ്പുണ്ടെങ്കില്‍ ദയവായി തങ്ങളുടെ കൈകള്‍ക്കുകൂടി ബെല്‍റ്റിട്ട് ഞങ്ങളോടു സഹകരിക്കുക എന്നപേക്ഷിക്കുന്നു നന്ദി...”
:)

Joji said...

തുടരട്ടെ,തകര്‍പ്പന്‍ ആകട്ടെ ആശംസകള്‍

ഞാന്‍ ആചാര്യന്‍ said...

പ്രിയപ്പെട്ടവരേ... ചര്‍ച്ചയ്ക്കിടയില്‍ ഒന്നു ചോദിച്ചോട്ടെ...വോട്ട് ചെയ്തോ? ഇനിയും വോട്ടു ചെയ്യാത്തവര്‍ ഇവിടെ ക്ലിക്കുക

അരുണ്‍ കരിമുട്ടം said...

ബാക്കിയുള്ള നാടുകളെല്ലാം പടച്ചോന്‍ സഹകരണാടിസ്ഥാനത്തില്‍ വാങ്ങിയതാണോ എന്നൊന്നും ചോദിച്ചേക്കരുത്.........

രസികാ വരട്ടെ വീരഗാഥകള്‍.ആപേഷഹാസ്യം ശരിക്കും കൈപ്പിടിയില്‍ ഒതുങ്ങി അല്ലേ?
പേടിരോഗയ്യരുടെ ഒരു കാര്യം.
ഇഡ്ഡലിയും ഈ കേസ്സും തമ്മിലുള്ള ബന്ധം?

Sherlock said...

കലക്കന്... മിസ്റ്റ്ര് പേടിരോഗയ്യര് :)

പ്രയാസി said...

“വിവരമറിഞ്ഞ പൈലറ്റും തന്റെ കാമുകിയുടെ അമ്മൂമ്മയായ എയര്‍ഹോസ്റ്റസ് പങ്കജാക്ഷിയമ്മയും പാരച്ചൂട്ടെടുത്ത് ഒന്നിച്ചു താഴേക്കു ചാടി രക്ഷപ്പെട്ടു.:

ഹ,ഹ

പലപ്പോഴും നമ്മുടെ മാഡമുമാരെ കാണുമ്പോള്‍ അമ്മച്ചിമാരാണെന്നു തംശയിച്ചു പോയിട്ടുണ്‍ണ്ട്!

കലക്കന്‍ പോസ്റ്റ്

ഓടോ: ത്രേസ്യ കാണാതിരിക്കാന്‍ പ്രാര്‍ത്ഥിക്ക് സി.ബി.ഐക്കും നിനക്കും ചേര്‍ത്ത് പണി കിട്ടും
മനസ്സിലായില്ലെ!???
മുറുക്കി തുപ്പൂന്ന്..;)

Jayasree Lakshmy Kumar said...

ശിക്കാരി ശംഭു..സോറി പേടിരോഗയ്യർ വീണ്ടും ഷൈൻ ചെയ്തല്ലേ? കൊള്ളാം

ബീരാന്‍ കുട്ടി said...

അപ്പോ, ഉഗണ്ടയിലെ താവളത്തിലായിരുന്നു അല്ലെ?.

അരുണിന്റെ സംശയം ന്യായമാണെ?

ആളുണ്ടായിട്ടും രാജാവിന്റെ വിമാനം മൂക്കും കുത്തിയോ, അല്ലെങ്കില്‍ റണ്‍‌വെ കഴിഞും, വയനാട്ടില്‍ മഴപെയ്താല്‍ കോഴിക്കോട്ട് ഇറക്കാതെയും ഒക്കെ തന്നെയാണ്‌ അയ്യരെ.

നാട്ടി പോവുമ്പോ, അവര്‍ പാരച്ചൂട്ട് എണ്ണ കൈയില്‍തന്ന് നിന്നെയെടുത്തിടും. ജഗ്രതൈ.

ബഷീർ said...

പാവം മന്ത്രിക്കിട്ടും പണിതു അല്ലേ.. ഒരു കയ്യബദ്ധമല്ലേ ക്ഷമീ..

ഇഡ്ഢലിയുണ്ടായത ഭാഗ്യം അല്ലെങ്കില്‍ മുറുക്കാന്‍ തിന്ന് ജിവിക്കേണ്ടിവന്നേനെ..

Unknown said...

കൊച്ചമ്മിണിയാരാ അമേരിക്കന്‍ പ്രസിഡന്റ് മറ്റോ ആണോ ...? ഒരേ സമയം എത്രയാ ഡിസ്കഷന്‍ നടത്തുന്നെ ..

പിന്നെ... ത്രെസ്യാമക്ക് , ഇഡ്ഡലി കേടുവന്നാല്‍ ചെയ്യേണ്ട പൊടിക്കൈ പറഞ്ഞു തരാം ( സംഗതി ഞാന്‍ ബൂലോകത്ത് സാങ്കേതിക പൊടിക്കൈകള്‍ ആണ് വിവരിക്കുന്നതെങ്കിലും ഇടക്കൊന്നു അടുക്കളയിലേക്കു എത്തി നോക്കാറുണ്ട് - അല്ല ഇത്തവണ എത്തി നോക്കി എന്ന് വേണം പറയാന്‍ ... ഇനിയും ഇതു പോലെ വല്ല ഉഗാണ്ടയിലോ, ബര്‍മുഡയിലോ, നിക്കര്‍ ലോ മറ്റോ കുടുങ്ങി പോയാല്‍ നമ്മുടെ സി ബി ഐ എന്തിന് വെറുതെ വളിഞ്ഞ ഇഡ്ഡലി തിന്നണം - നാണക്കേട്‌ നമുക്കല്ലേ ..!)

അപ്പൊ ത്രെസ്യാമ

വേണ്ട സാധനങ്ങള്‍

ഇഡ്ഡലി - 6 എണ്ണം
സബോള - 2 (ചെറുതായി അരിഞ്ഞത് )
തക്കാളി - 2
വെളുത്തുള്ളി - 6അല്ലി
ഇഞ്ചി -1 ചെറിയ കഷ്ണം
പച്ചമുളക് - 3 എണ്ണം
മുളക്പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
മല്ലിയില - ആവശ്യത്തിന്
ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം

ഇഡ്ഡലി ഓരോന്നും ചെറിയ കഷ്ണങ്ങളാക്കി മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് എണ്ണ തടവി ദോശക്കല്ലില്‍ ഇട്ട് പൊരിച്ചെടുക്കുക. സബോള നന്നായി വഴറ്റുക. പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി ഇവയുടെ പേസ്റ്റ് ഉണ്ടാക്കി സബോളയില്‍ ഇട്ട് ചെറുതായി ഇളക്കുക. അതില്‍ അല്‍പ്പം ഉപ്പും മഞ്ഞള്‍പ്പൊടിയും ഗരം മസാലയും ചേര്‍ത്ത് അല്‍പ്പനേരം വഴറ്റുക. അതിനുശേഷം തക്കാളി ചേര്‍ത്ത് അതില്‍ പൊരിച്ചുവെച്ച ഇഡ്ഡലി ഇട്ട് 2 മിനിട്ട് ഇളക്കി നന്നായി ഉലര്‍ത്തുക. മല്ലിയില അരിഞ്ഞതും ചേര്‍ത്ത് ഒന്നിളക്കി ചൂടോടെ ഉപയോഗിക്കുക.

ഇനി കേടുവന്ന ഇഡ്ഡലി ഉഗാണ്ടയില്‍ നിന്നും തുറന്ന ശേഷം
ആദ്യം ഇത്തിരി ചൂടുവെള്ളത്തില് ഇട്ട് എടുക്കുക. പിന്നീട് പൊടിച്ചെടുത്താല് മൃദുവായ ഉപ്പുമാവുണ്ടാക്കാം. എന്താ പരീക്ഷിക്കുന്നില്ലേ?.....

പരീക്ഷിക്കുന്നതൊക്കെ കൊള്ളാം ....പക്ഷെ അത് നമ്മുടെ സി ബി ഐ യില്‍ വേണ്ട... ആദ്യം ദല്‍ഹിയിലെ പെരകുട്ടിക്കും മക്കള്‍ക്കും മരോള്‍ക്കും കൊടുത്തു ടെസ്റ്റ് ചെയ്തു നോക്കൂ .....

ആദര്‍ശ്║Adarsh said...

അയ്യര്‍ക്ക് തിന്നാനായിട്ടാണ് ത്രേസ്യാമച്ചി ഇഡ്ഡലി കൊണ്ടുപോയത് .വല്ല അപ്പവും കോഴിക്കറിയും ആയിരുന്നെങ്കില്‍ അയ്യര് കുടുങ്ങിയേനെ...!:)
അടുത്തത് പോരട്ടെ ....

വിജയലക്ഷ്മി said...

haavoo...rasikan post...

1234 said...

vulger...

Jishad Cronic said...

കഥകള്‍ ഇനിയും പോരട്ടേ...

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ